തിരുവനന്തപുരം: അന്തർസംസ്ഥാന ലഹരി മാഫിയകൾക്കെതിരെ ശക്തമായ നടപടികളുമായി ആഭ്യന്തര വകുപ്പ്. ലഹരി വ്യാപനം തടയുന്നതിന്റെ ഭാഗമായി തൂഫാൻ ആന്റി നാർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. മന്ത്രി രമേശ് ചെന്നിത്തലയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പുതിയ യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. തൂഫാന്റെ ഭാഗമായി ഇതുവരെ 10,918 കേസുകൾ രജിസ്റ്റർ ചെയ്തതായി മന്ത്രി അറിയിച്ചു. മലപ്പുറം എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് എസ്പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ നാല് പേരെക്കൂടി പിടികൂടിയിട്ടുണ്ട്.
ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം 13 ആയി. ഗുജറാത്ത്, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് പ്രതികൾ പിടിയിലായത്. ഡൽഹി, ബംഗാൾ, നോയിഡ എന്നിവിടങ്ങളിലേക്കും ലഹരിക്കടത്ത് നടന്നിട്ടുണ്ട്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയവരെക്കുറിച്ചും സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്റെ തുടർച്ചയായി തൂഫാൻ പദ്ധതിയുടെ രണ്ടാം ഘട്ടം 28ന് ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.